ക്ഷേത്രവാദ്യങ്ങള്‍

By പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട&# | Posted on 2019-06-07



ഭാരതീയസംഗീതസാഗരത്തില്‍ വാദ്യങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ല. തന്ത്രിവാദ്യങ്ങള്‍, കാറ്റുവാദ്യങ്ങള്‍(സുഷിരവാദ്യങ്ങള്‍) തോലുവാദ്യങ്ങള്‍ ഇങ്ങനെയാണ് അവയെ വകതിരിക്കാറുള്ളത് ഇവയില്‍ നിരവധി വാദ്യങ്ങള്‍ ഇന്ന് ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ അനവധി എണ്ണം താളിയോലഗ്രന്ഥങ്ങളില്‍ ഇേപ്പാഴും കിടക്കുകയാണ്.

എല്ലാ ഭാരതീയ കലകളും-പാട്ടും, കൊട്ടും,നാടകവും,ചിത്രകലയും,കൊത്തുപണിയും- ഭാരതത്തില്‍ അമ്പലത്തിനോട് ഇണങ്ങിച്ചേര്‍ന്നാണ് കിടക്കുന്നത്. കലകളുടെ അടിസ്ഥാനം ഈശ്വരാര്‍പ്പണം എന്നതാണ് അതിന്‍റെ ന്യായം.

കേരളത്തിലെയും സ്ഥിതി അതുതന്നെ. കേരളത്തിലെ ക്ഷേത്രങ്ങളിലും സംഗീതം മറ്റ് കലകളെ പോലെയോ അതില്‍ കൂടുതലോ ഒരു പങ്ക് വഹിക്കുന്നുണ്ട്. ക്ഷേത്രസംഗീത ത്തിനായി പ്രത്യേകമായ രണ്ട് സമുദായങ്ങളെ ത്തന്നെ കേരളത്തില്‍ നിയോഗിച്ചിട്ടുണ്ട്. മാരാന്‍മാരും,പൊതുവാള്‍മാരും. തന്ത്രിവാദ്യം പ്രായേണ കുറവും തോലുവാദ്യങ്ങളും കാറ്റുവാദ്യങ്ങളും അധികമായും ഇവിടെ ഉപയോഗിച്ചുകാണുന്നു.  താളവാദ്യങ്ങള്‍ക്ക്  കേരളത്തില്‍ പ്രത്യേക പ്രാധാന്യം കാണുന്നുണ്ട്. അവയില്‍ കേരളത്തിലെ പഴയ കലാകാരന്‍മാര്‍ അടുത്ത ഒരു നൂറ് കൊല്ലത്തിനിടയില്‍ പരീക്ഷണങ്ങള്‍ നടത്തി പലേ പരിഷ്ക്കാരങ്ങളും വരുത്തിയിട്ടുണ്ട്. ദേവകാര്യങ്ങള്‍ക്ക് നാടകം, നൃത്തനാടകങ്ങള്‍ മുതലായവയ്ക്ക് എന്തിനും കേരളത്തില്‍ ഒരുകൊട്ട് നിര്‍ബന്ധമാണ്. താളത്തിന്‍റെയും, നാദത്തിന്‍റെയും ഒരു നാടാണ് കേരളം എന്നു പറഞ്ഞാല്‍ തെറ്റില്ല. എന്തിനേറെ തുച്ഛവിലയ്ക്ക് വാങ്ങുന്ന ചെറിയ ചെണ്ടകള്‍ കുട്ടികളുടെ കളിപ്പാട്ടമായിട്ട് കൂടി ഇവിടെ കണ്ടുവരുന്നു.

ഒരിക്കല്‍ ഒരു തന്ത്രി പറയുകയുണ്ടായി, ക്രിയ ചെയ്യുമ്പോള്‍ വാദ്യം നന്നായേടേത്താളം മനസ്സിന് ഏകാഗ്രത അധികം കിട്ടുമെന്ന്. നാദത്തിനും താളത്തിനും ഉള്ള ശക്തി അതാണ്. തന്ത്രി അദ്ദേഹത്തിന്‍റെ അനുഭവം പറഞ്ഞതാണ്. വാസ്തവ ത്തില്‍ ഐഹികം മറന്ന് ആദ്ധ്യാത്മികതയിലേക്ക് മനസ്സിനെ ആനയിക്കുവാന്‍ മറ്റേതുകലകളെക്കാളും നാദതാളത്തിന് കഴിവുണ്ട്. അതാണ് ദേവാലയത്തില്‍ എല്ലാ ക്രിയകള്‍ക്കും സംഗീതത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നത്.  പ്രഭാതത്തില്‍  വിളക്ക് കൊളുത്തും മുമ്പേ ശംഖുനാദം മുഴങ്ങുന്നു. ഓംകാരത്തിന്‍റെ പ്രതീകം, നിത്യനിദാനപൂജ മുതലായ ചടങ്ങുകള്‍ക്കും, ശുദ്ധി, ഉത്സവം,കലശം തുടങ്ങിയ വിശേഷക്രിയകള്‍ക്കും വാദ്യങ്ങള്‍ ഒരു വലിയ പങ്കാണല്ലോ വഹിക്കുന്നത്.

പാണി
അമ്പലക്കൊട്ടുകളില്‍ ഏറ്റവും പ്രാമാണ്യമര്‍ഹിക്കുന്ന കൊട്ട് പാണിയാണ്. ഉത്സവബലി,ശുദ്ധി,കലശം ഇതിനെല്ലാം പ്രധാനം പാണിതന്നെ. എന്നല്ല പാണിയുടെ താളവും ഘടനയും നിരീക്ഷിച്ചാല്‍ താളലോകത്തിന്‍റെ തന്നെ അടിസ്ഥാനം അതായിരിക്കുമോ എന്നു ശങ്കിച്ചു പോകും. കമ്പനത്തിന്‍റെയും, കലാനിര്‍ണ്ണയ ത്തിന്‍റെയും,അടിസ്ഥാനത്തിലാണ് ഈപ്രപഞ്ചം നിലനില്‍ക്കുന്നത് എന്നുള്ള വേദാന്തത്തിന്‍റെ അടിസ്ഥാനത്തിലാണോ ഈ വാദ്യവിശേഷം എന്നു ശങ്കിച്ചുപോകും. പാണി പിഴച്ചാല്‍  കോണി,  പാണി കൊട്ടുമ്പോള്‍ പിഴവുവന്നാലെത്ത കഥയാണ് ഇത്. ഇന്നും മാരാന്‍മാരോ, പൊതുവാള്‍മാരോ പാണികൊട്ടുന്ന ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ ഈ ഭയമാവാം കാരണം.

വിഷ്ണുബലി, ജാബലി, ഉത്സവബലി മുതലായ ഏതുബലിയും തുടങ്ങുന്നതിന്  മുമ്പേ ശംഖു വിളിച്ച് പാണി കൊട്ടുന്നു. കൊട്ടില്‍ക്കൂടെ അല്ലെങ്കില്‍ നാദതാളത്തില്‍ക്കൂടെ ദേവന്‍മാരെ ബലി സ്വീകരിക്കുവാന്‍ വിളിക്കുകയാണ്, ക്ഷണിക്കുകയാണ്. ഇതില്‍ ചെറിയ പാണിയും വലിയപാണിയും ഉണ്ട്. ചെറിയ പാണിയിലാണ് ശൈവവും വൈഷ്ണവവും വേര്‍തിരിച്ചു കണാനുള്ളത്.

ജാബലി, വിഷ്ണുബലി മുതലായവയുടെ പാണികള്‍ വളരെ ദുര്‍ഘടം പിടിച്ചതും വലിയതുമാണ്. പാണിയില്‍ മരം,തിമല,ചെണ്ട,ശംഖ്,ചേങ്ങല എന്നീ വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മരമാണ് ഇവയില്‍ പ്രധാനം.  രണ്ടുമരം  ഉപയോഗിച്ചും പാണി കൊട്ടുന്നത് കണ്ടിട്ടുണ്ട്. മരം കൊട്ടുന്ന കലാകാരന്‍മാര്‍ കൈകള്‍കൊണ്ടും കാലുകള്‍ക്കൊണ്ടും ചില അംഗവിക്ഷേപങ്ങള്‍ കാണിക്കുന്നത് പഴയകാലെ ത്ത ഒരു നൃ ത്ത വിശേഷ ത്തിന്‍റെ അവശിഷ്ടമായിരിക്കാം.

പൂജക്കൊട്ട്
പൂജയെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. പീഠപൂജ, മൂര്‍ത്തിപൂജ, പ്രസന്നപൂജ. ഇതില്‍ പ്രസന്നപൂജാസമയത്താണ് സംഗീതത്തിന് പങ്ക് വഹിക്കാനുള്ളത്. സംഗീതമെന്നല്ല നൃത്തനൃത്യങ്ങളും വേദാലാപനങ്ങളുമാവാം. ആദ്യം എടക്ക കൊട്ടി ഒരു സ്തുതി പാടുന്നു. അതിനു ശേഷം ചെണ്ട, മദ്ദളം, കൊമ്പ്, കുഴല്‍ മുതലായ  എല്ലാ  വാദ്യങ്ങളും  പ്രയോഗിച്ചു  ഒരു മേളം നടത്തുന്നു.  ഉഷപ്പൂജ,  ഉച്ചപ്പൂജ,  അത്താഴപ്പൂജ മുതലായ വ്യത്യസ്ത പൂജകള്‍ക്ക് എടക്കക്കാരന്‍ വ്യത്യസ്ത രാഗങ്ങളെ ഉപയോഗിക്കുന്നു. എന്നുതന്നെയല്ല എടക്കയുടെ മുഖം കൊട്ടല്‍തന്നെ മൂര്‍ത്തികളെ അനുസരിച്ച് ഓരോ പൂജക്കും വ്യത്യാസമുണ്ട്. ചില ക്ഷേത്രങ്ങളില്‍ മൂന്നു പൂജയും ചിലതില്‍ അഞ്ചു പൂജയും കണ്ടുവരുന്നുണ്ടല്ലോ. ഇതിനെല്ലാം വ്യത്യസ്ത രാഗങ്ങള്‍ ഉപയോഗിച്ചുകാണുന്നുണ്ട്. കൊച്ചി, എറണാകുളം തൊട്ട് തെക്കോട്ട് നാഗസ്വരം ഇല്ലാത്ത അമ്പലങ്ങളില്ല. അവിടെ എല്ലാപൂജകള്‍ക്കും നാഗസ്വരം വായിക്കുന്നു ണ്ടെങ്കിലും അവര്‍ക്ക് ഗോപുരത്തിലോ, ആനക്കൊട്ടിലിലോ മാത്രമേ സ്ഥാനമുള്ളൂ.

ദീപാരാധന
അസ്തമയത്തോടനുബന്ധിച്ച് നടത്തുന്ന ഈ ചടങ്ങ് ആരാധകര്‍ വലിയ പ്രാധാന്യം കല് പിക്കുന്ന ഒന്നാണ്. ഇതിന് കൊട്ടും കുഴലും വേണം. തെക്കോട്ട് ചില അമ്പലങ്ങളില്‍ ദീപാരാധനക്കൊട്ട് പഞ്ചവാദ്യമായി കേള്‍ക്കാറുണ്ട്. അതിനു ഒരു ഉദാഹരണമാണ് അന്നമനട അമ്പലം. ഒരുപക്ഷേ ഇതായിരിക്കാം ഈ നാട്ടില്‍ പ്രസിദ്ധന്‍മാരായ തിമില വിദഗ്ധര്‍ ധാരാളം ഉണ്ടാവാനുള്ള കാരണം.

വിളക്കാചാരം
മേളത്തിന്‍റെ മുമ്പേ ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ചാല്‍ നടത്തുന്ന ഒരു ചെറിയ വാദ്യവിശേഷണമാണ് വിളക്കാചാരം. എങ്കിലും ഇത് ക്ഷേത്രാന്തരീക്ഷത്തെ ഗൗരവതരമാക്കി തീര്‍ക്കുന്നു ആനകള്‍ പോലും ചെവി ആട്ടല്‍
നിര്‍ത്തി വട്ടം പിടിക്കുന്നു. ശബ്ദമയമായ ചെണ്ടമേളത്തിന്‍റെ ഒരു നാന്ദി എന്ന നിലക്ക് ഇത് ഒരു ബഹുരസികന്‍ വാദ്യവിശേഷമാണ്.

ചെണ്ടമേളം
നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങിയ ഗജവീരന്‍മാരുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഒരു വൃന്ദവാദ്യമാണ് മേളം. എറണാകുളത്ത് നിന്ന് തെക്കോട്ട് ചെണ്ടമേളത്തിന് വളരെ പ്രാധാന്യം കുറവാണ്. എന്നാല്‍ കൊച്ചിയിലും മലബാറിലും ഇപ്പോഴും ചെണ്ടമേളം തന്നെയാണ് പ്രധാനം. മേളം കേള്‍ക്കണ മെങ്കില്‍ പെരുമനം നടയിലെ മേളം കേള്‍ക്കണം. നൂറ്റമ്പത് ഇരുനൂറ് ചെണ്ടകള്‍ ഒരുകോലു പിഴക്കാതെ മൂന്നര മണിക്കൂര്‍ സമയം കൊട്ടും. അഞ്ചാംകാലം കൊഴമറിഞ്ഞ്ക്രമേണ, ക്രമേണ മുറുകി മുറുകി മേളത്തിന്‍റെ അവസാനമെത്തുമ്പോള്‍ താളം വിദ്യുച്ഛക്തി പ്രവാഹംപോലെ ആയിരക്കണക്കിലുള്ളപ്രേക്ഷകരിലും, ആ അന്തരീക്ഷത്തിലുള്ളകല്ലിലും,മണ്ണിലും,പുല്ലിലും എന്നു വേണ്ടസര്‍വ്വചരാചരങ്ങളിലും കേറിപ്പിടിക്കുന്നു.

മേളം അഞ്ചുതാളത്തിലാണ് ഉളളത്. പഞ്ചാരി,പാണ്ടി,അടന്ത,ത്രിപുട,മഠ്യം.എന്നാല്‍ ഇതില്‍ ഏറ്റവും പ്രാധാന്യവുംപ്രചാരവും പഞ്ചാരിക്കും പാണ്ടിക്കുമാണ്. കൊട്ടിക്കേട്ടാല്‍ ഭംഗിയും അവക്കുതന്നെ. കര്‍ണ്ണാടകസംഗീതത്തിലെ ആറക്ഷരമുള്ള രൂപകതാളമാണ് പഞ്ചാരിയിലെ അഞ്ചാം കാലം. നാലാം കാലം പന്ത്രണ്ടക്ഷരവും, മൂന്നാം കാലം ഇരുപത്തിനാലും, രണ്ടാം കാലം നാല്പത്തി എട്ടും, ഒന്നാം കാലം തൊണ്ണൂറ്റി ആറും അക്ഷരങ്ങളാണ്. അതു പോലെ പാണ്ടിയില്‍ ഏഴ്, പതിനാല്, ഇരുപത്തെട്ട്, അമ്പത്താറ്, നൂറ്റിപന്ത്രണ്ട് എന്നിങ്ങനെ വരും. മേളത്തിലെ ഓരോ കാലവും ക്രമേണ കൊട്ടി മുറുകണം. അങ്ങനെ കൊഴമറിഞ്ഞ് വീണ്ടും മുറുകി അടുത്ത കാലത്തിലേക്ക് കടക്കണം. മേളത്തിനെ നയിക്കുന്ന ഈ കൊട്ട് ഇടയില്‍ ഇഴയാതെയും, വൃത്തിയായും സമയം നീട്ടി ക്കൊടുക്കുന്നതിലാണ്. ആശാന്‍മാര്‍ ഉണ്ടാ
യിരുന്നവര്‍ ഓരോരുത്തരായി മരിച്ചുപോയി.പുതുതായി വരുന്നവര്‍ പഴയവരെ പോലെ അധ്വാനിച്ചിട്ടില്ല. അപ്പോള്‍ അത് കൊട്ടിലും കണ്ട് തുടങ്ങിയിട്ടുണ്ട്.

എടക്കപ്രദക്ഷിണം
എടക്കപ്രദക്ഷിണം ചില ക്ഷേത്രങ്ങളില്‍ മേളത്തിനു മുമ്പെയും ചിലതില്‍ മേളത്തിന് ശേഷവും കണ്ടിട്ടുണ്ട്. മേളത്തിന്‍റെ ശേഷം ശബ്ദമയമായ ആ അന്തരീക്ഷത്തില്‍ എടക്കയും നാഗസ്വരവും കൂടി ഒരുക്കുന്ന ഈ മൃദുലഹരി അത്യന്തം മധുരമാണ്. എടക്ക പ്രദക്ഷണത്തില്‍ ക്ഷേത്രത്തിന്‍റെ ഓരോരോ ഭാഗങ്ങളിലും വ്യത്യസ്ത നടകളും വ്യത്യസ്ത താളങ്ങളും ഉപയോഗിക്കുന്നു.

പഞ്ചവാദ്യം
പഞ്ചവാദ്യത്തിനെപ്പറ്റി രണ്ടുവാക്ക്. വാസ്തവത്തില്‍ ഒരമ്പതു കൊല്ലത്തിന്നിടയ്ക്കാണ് പഞ്ചവാദ്യത്തിന് ഇന്ന് കാണുന്ന രൂപംസിദ്ധിച്ചത്. മദ്ദളത്തിന്‍റെ ഒരു തല മാത്രം.(എലന്തല) ഉപയോഗിച്ച് പഞ്ചവാദ്യം കൊട്ടിയിരുന്നു എന്ന് സാക്ഷാല്‍ തിരുവില്വാമല വെങ്കിച്ചസ്വാമി തന്നെ പറഞ്ഞിട്ടുണ്ട്. പഞ്ചവാദ്യത്തിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചവരില്‍ ഒന്നാം സ്ഥാനം വെങ്കിച്ചയ്യര്‍ക്കാണ്.

പരിഷവാദ്യം
പരിഷവാദ്യം എറണാകുളത്ത് നിന്നതെക്കോട്ടുള്ള അമ്പലങ്ങളിലാണ് ഇപ്പോള്‍ കൊട്ടിക്കേള്‍ക്കുന്നത്. എടക്ക, ചെണ്ട, തിമല, അച്ചന്‍ ചെണ്ട, മുതലായ എല്ലാ വാദ്യങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു അവീലാണ് ഇത്.

തായമ്പക
ശാസ്ത്രീയമായ കൊട്ടിന്‍റെ അങ്ങേ അറ്റത്തെ കഴിവ് പ്രകടിപ്പിക്കാന്‍ ഒരു കലാകാരന് തായമ്പകയില്‍ കൂടെ സാധിക്കും. ശ്രുതി ചേര്‍ന്ന് ചെണ്ടയില്‍ കൈയും കോലുംപ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നാദവും താള
വും അമ്പലപരിസരത്തെ ആനന്ദമയമാക്കിതീര്‍ക്കുന്നു. മണിക്കൂറോളം മതിമറന്ന് ഏകാഗ്രമായി കേട്ടുനില്ക്കാന്‍ സാധിക്കുന്നലോകത്തില്‍ വേറൊരു കൊട്ടിലുമുണ്ടെന്ന് എനിക്ക്വിശ്വാസമില്ല. ശ്രുതിചേര്‍ത്ത് പാട്ടുകച്ചേരി വായിക്കുന്ന മൃദംഗം തനിയാവര്‍ത്തികൂടി പതിനഞ്ചുമിനിട്ടിലധികം വരുമ്പോള്‍ മടുക്കുന്നു. തായമ്പക പണ്ഡിതന്‍മാരെയും പാമരന്‍മാരെയും പിടിച്ചു നിര്‍ത്തുന്നു. താളത്തിനോടുള്ള സമീപനത്തിന്‍റെ മാറ്റമാണ് ഇതിനു കാരണ
മെന്നാണ് പഠിക്കാന്‍ സാധിച്ചിട്ടുള്ളത്. എടമുറിച്ചിലില്ലാത്ത സര്‍വ്വലഘുവിന്‍റെ അലതല്ലല്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതു സംസ്ക്കാരത്തിലും ഉള്ള കൊട്ടുകളെക്കാളെല്ലാം മേലെയാണ് കേരളത്തിലെ അമ്പലത്തില്‍ നമ്മുടെ മാരാന്‍മാരോ പൊതുവാള്‍മാരോ കൊട്ടുന്ന ഈ തായമ്പക എന്നു പറഞ്ഞാല്‍ അതൊരു സ്വാര്‍ഥം പറയലല്ല. വിദേശങ്ങളി
ലെ പലരും തായമ്പകകേട്ട് അത്ഭുതപ്പെട്ട് അന്തംവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഇന്ന് ഏകദേശം രണ്ടു സമ്പ്രദായംഎന്നു പറയത്തക്കവിധമുള്ള തായമ്പകകള്‍ നടക്കുന്നുണ്ട്. ഭാരതപ്പുഴയുടെ വക്കത്ത് ചെര്‍പ്പുളശ്ശേരി, തൃത്താല, തിരുവേഗപ്പുറ മുതലായ ദിക്കില്‍ ഒരു സമ്പ്രദായം, തെക്കോട്ടും, പാലക്കാട്, തത്തമംഗലം തുടങ്ങി കിഴക്കോട്ടുംപോയാല്‍ കുറച്ചു മാറിയ വേറൊരു സമ്പ്രദായം. ഒന്നുകൂടി വിശദീകരിച്ചുപറയുകയാണെങ്കില്‍ പൊതുവാള്‍മാരുടെ ഒരു സമ്പ്രദായം, മാരാന്‍മാരുടെ വേറൊരു സമ്പ്രദായം. മലമക്കാവില്‍ കേശവപൊതുവാള്‍, അച്ചുപൊതുവാള്‍ സഹോദരന്‍മാര്‍ ഒരരനൂറ്റാണ്ട് ഈ രംഗത്തെ അജൈയികളായിരുന്നു. അതില്‍ കേശവപൊതുവാളെപറ്റി പറയാന്‍ വാക്കുകള്‍ പോര. താളത്തിന്‍റെ അവതാരം എന്നു പറയുകയാവും ഭേദം. ഇദ്ദേഹത്തിന്‍റെ അമ്മാവനും, അച്ഛനും ഈ രംഗത്തിലെ മുടിചൂടാമന്നരായിരുന്നു. ആ വിത്തുഗുണവും അഭ്യാസഗുണവും കേശവപൊതുവാളിലും കണ്ടു. ഒന്നാംകിടയില്‍ പെട്ടതായമ്പകക്കാരു ടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്. അടുത്ത കാലത്ത് വളരെ ചുരുങ്ങി. ചെണ്ടയെമെരുക്കി സ്വാധീനമാക്കണമെങ്കില്‍ ഹഠസാധകം തന്നെ വേണം. ഇന്നത്തെ കുട്ടികള്‍ക്ക് അതിനുള്ള ക്ഷമയും ദേഹശക്തിയും ഇല്ലാതെ പോവുന്നു എന്നൊരു സംശയം.
മദ്ദളം
മര്‍ദ്ദളം എന്നാണ് രത്നാകരകാരന്‍ സംസ്കൃതത്തില്‍ ഇതിനെ വ്യവച്ഛേദിച്ചിട്ടുള്ളത്. മദ്ദളം പലതരത്തിലുണ്ടെങ്കിലും തൊപ്പിമദ്ദളവും, ശുദ്ധമദ്ദളവുമാണ് നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്. ഇതില്‍ തൊപ്പി മദ്ദളം കൃഷ്ണാട്ടം കളിയില്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ശുദ്ധമദ്ദളം കഥകളി രംഗ ത്തും നാടകരംഗത്തും എന്നല്ല ചലചിത്രത്തി ന്‍റെ പിന്നണിസംഗീതത്തിലും കൂടി പതുക്കെ പതുക്കെ കേറിക്കൂടാന്‍ തുടങ്ങിയിട്ടുണ്ട്.

എടക്ക
എടക്കയുടെ സ്ഥിതിയും ഇത് തന്നെ. അമ്പലസോപാനത്തില്‍ നിന്ന് റെക്കോര്‍ഡിംങ് സ്റ്റുഡിയോവരെ ഇത് എത്തിയിരിക്കുന്നു. ഒന്നര സ്ഥായി മുതല്‍ രണ്ടു സ്ഥായിവരെ സ്വരം പുറപ്പെടുവിക്കാന്‍ കഴിവുള്ള ലോകത്തിലെ ഏക തോലുവാദ്യമാണ് എടക്ക. ഇതില്‍ അത്യാവശ്യം രാഗങ്ങളും കീര്‍ത്തനങ്ങളും വായിക്കാന്‍ കഴിവുള്ള ദുര്‍ല്ലഭം ചിലരില്‍ അഗ്രഗണ്യനാണ് പട്ടരാത്ത് ശങ്കരമാരാര്‍. സാക്ഷാല്‍ ഷട്കാല ഗോവിന്ദമാരാര്‍ പാടുമ്പോള്‍ പക്കവാദ്യമായി എടക്ക ഉപയോഗിച്ചിരുന്നു.

കൊമ്പ്
എലത്താളം വൃന്ദവാദ്യത്തില്‍ ഉപ്പാണെങ്കില്‍ കൊമ്പ് ഉപ്പിലിട്ടതാണ്. സംഗീതഗ്രന്ഥങ്ങളില്‍ ആട്ടിടയന്‍മാര്‍ കുന്നുകളില്‍ കൊമ്പ് ഉപയോഗിച്ചിരുന്നതായി പറയുന്നു. നേപ്പാള്‍, തിബത്ത്, ആല്‍പ്സ് മുതലായ പ്രദേശങ്ങ ളില്‍ ഇന്നും പലേതരത്തിലുള്ള കൊമ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. നേപ്പാളിലെയും, തിബറ്റിലെയും ചില ബൗദ്ധവിഹാരങ്ങളില്‍ മുപ്പത്തിനാലടി വരെ നീളമുള്ള വളരെ പഴക്കംചെന്ന കൊമ്പുകളുണ്ടത്രേ. കേരളത്തില്‍
ഇന്നു കാണുന്ന ചെറിയ കൊമ്പുമാത്രമേപ്രചാരത്തിലുള്ളൂ.

കുറുങ്കുഴല്‍
ഇതില്‍ വലുപ്പം കൂടിയ കുഴലുകള്‍ക്ക് തിമരി, ഭാരി എന്നിങ്ങനെ പേരുകളുണ്ട്. പക്ഷേ ഒരു മുഴം നീളമുള്ള കുറുങ്കുഴലാണ് കേരളത്തില്‍ പ്രചാരം. സംഗീതം ശാസ്ത്രീയമായി കൈകാര്യം ചെയ്യുവാന്‍ സാധ്യതയുള്ള ഒരുവാദ്യമാണ് കുറുങ്കുഴല്‍ എന്ന്കുഴല്‍പ്പറ്റില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.ഇതിലും ചെറിയ അരമുഴം നീളമുള്ള കുഴലിനെയാണ് മുഖവീണ എന്നു പറയുന്നത്.പണ്ട് മോഹിനിയാട്ടക്കാര്‍ നാടുനീളെ നടന്നുകളിക്കുമ്പോള്‍ പക്കവാദ്യമായി മുഖവീണഉപയോഗിച്ചിരുന്നു. ഇന്നും ഭരതനാട്യത്തിന്ുര്‍ലഭമായി മുഖവീണ വായിക്കാറുണ്ട്.

കാലത്തിന്‍റെ തിരച്ചിലിനോടൊപ്പം ദേശത്തിന്‍റെ ചിത്രവും മാറിവരുന്നു. പലതുംമണ്ണിനടിയില്‍ പെട്ട് മറഞ്ഞുപോകുന്നു. ചിലത്പൊന്തിവരുന്നു. തെന്നിന്ത്യയില്‍ ഒട്ടാകെ നിലനിന്നിരുന്ന സംസ്ക്കാരങ്ങളിലുംഅമ്പലചിട്ടകളിലും, ചിലത് കേരളത്തിലുംചിലത് തമിഴ്നാട്ടിലും നിലനില്‍ക്കുന്നു. ഉദാഹരണമായി കൂത്ത് പലേ തമിഴമ്പലങ്ങളിലുംനടത്തിവന്നിരുന്നതായി പുരാതന രേഖകളില്‍കാണുന്നുണ്ട്. ഇന്ന് അത് കേരളത്തിലെ ദുര്‍ലഭം ചിലക്ഷേത്രങ്ങളിലേ നടക്കുന്നുള്ളൂ. സംസ്കൃത നാടകത്തിന്‍റെ ഒരു ഭാഗമായ ഈകലാവിശേഷം നശിച്ചു പോയാല്‍ അതൊരു വലിയ നഷ്ടമായിത്തീരും. രണ്ടു മിഴാവ്,ഒരു കുഴല്‍ മുതലായ ചുരുങ്ങിയ വട്ടമേ ഈസദ്യക്കുള്ളൂവെങ്കിലും അതൊരുക്കുന്ന വിരുന്ന് അത്യന്തം ആസ്വാദ്യകരമാണ്. ഭാരതീയ നാടകത്തില്‍ സംഗീതവും, നൃത്തനൃത്ത്യങ്ങളുമില്ലെങ്കില്‍ പ്രേക്ഷകരെ കിട്ടില്ല എന്ന് ഭരതന്‍ തന്‍റെ നാട്യശാസ്ത്രത്തില്‍ പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് ശേഷവും അതൊരു സത്യമായി നിലനില്ക്കുന്നു. പാട്ടോ നൃത്തമോ ഇല്ലാതെ ഒരു സിനിമ നിര്‍മ്മിച്ചാല്‍ നിര്‍മ്മാതാവിന്‍റെ ഗതി ഇന്നും പാപ്പര്‍സൂട്ടല്ലേ?

കേരളദേവാലയസംഗീതം ഇന്ന് ഒരു ദുരവസ്ഥയിലേക്ക് താഴ്ന്നു പോയിക്കൊണ്ടിരിക്കയാണ്. ഗുരുകുലവിദ്യാഭ്യാസത്തിന്‍റെ അഭാവമാവാം ഇതിനൊരു കാരണം. ദേവാലയവാദ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സമുദായങ്ങള്‍ ഉദ്യോഗം, കച്ചവടം, രാഷ്ട്രീയം തുടങ്ങിയ വിവിധ തുറകളിലേക്ക്, പരമ്പരാഗതമായ തങ്ങളുടെ തൊഴിലുപേക്ഷിച്ച് കേറിക്കൂടി കൊണ്ടിരിക്കുകയാണ്. മറ്റുപല സമുദായക്കാരും ഇന്ന് ഈ വാദ്യങ്ങള്‍ പഠിക്കാനും, ഉപയോഗിക്കാനും തുടങ്ങിയി
ട്ടുണ്ടെങ്കിലും പാരമ്പര്യത്തിന്‍റെ കുറവ് അവരുടെ കൊട്ടിലും കാണാനുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഇതിനൊരു പ്രത്യേക സ്ക്കൂള്‍ തുടങ്ങിയതില്‍ കലാപ്രേമികള്‍ സന്തോഷിക്കന്നു. ഭാരതീയ സംസ്ക്കാരത്തിന്‍റെ തന്നെ അമൂല്യ സമ്പത്തുക്കളായ ഈ വാദ്യവിശേഷങ്ങളെ അഭിവൃദ്ധിപ്പെടുത്തേണ്ടത് ഗവണ്‍മെന്‍റിന്‍റെയും, ദേവസ്വങ്ങളുടെയും, കലാപ്രേമികളുടെയും ചുമതലയാണ്


View English